കൊറോണ വൈറസ് ന്റെ അന്ധകാനായി പുതിയ വാക്സിൻ ഓക്സ്‌ഫോഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചു
കൊറോണ വൈറസ് ന്റെ അന്ധകാനായി പുതിയ വാക്സിൻ ഓക്സ്‌ഫോഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചു
കൊറോണ വൈറസ് കൊണ്ട് ദുരിതത്തിലായ ലോകത്തിന് മുന്നില്‍ ഒരു രക്ഷകന്റെ പരിവേഷമാണ് ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ്19 വാക്‌സിനുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ രക്ഷക വാക്‌സിനുകളെത്താമെങ്കിലും നിലവില്‍ ഓക്‌സഫ് വാക്‌സിനിലാണ് ലോകത്തിന്റെ പ്രതീക്ഷ.
ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരും ബ്രിട്ടീഷ് സ്വീഡിഷ് മരുന്ന് കമ്പനിയായ ആസ്ട്ര സെനെകയും ചേര്‍ന്ന് വികസിപ്പിക്കുന്ന ഈ വാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. AZD1222 എന്നാണ് ഈ വാക്‌സിന്റെ ഔദ്യോഗിക നാമം.
ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഈ ഗവേഷണത്തില്‍ പങ്കാളിയാണ്. പരീക്ഷണം വിജയകരമായാല്‍ 'കോവി ഷീല്‍ഡ്' എന്ന പേരിലാകും വാക്‌സിന്‍ വിപണിയിലെത്തുകയെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അദാര്‍ പൂനവാല പറയുന്നു. ദ് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം വാക്‌സിന്‍ സുരക്ഷിതവും പ്രതിരോധ പ്രതികരണം സൃഷ്ടിക്കുന്നതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കുള്ളില്‍ അനുമതി ലഭിക്കുമെന്നും അതിനു ശേഷം ഈ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിലും ആരംഭിക്കാനാകുമെന്നും പൂനവാല പറയുന്നു. ഈ വര്‍ഷം ഡിസംബറോടെ 30 മുതല്‍ 40 ലക്ഷം വരെ ഓക്‌സ്ഫഡ് വാക്‌സിന്‍ ഡോസുകള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷം ഒക്ടോബര്‍ വരെ പ്രതിമാസം 70 ദശലക്ഷം ഡോസുകളും ഡിസംബറോടെ പ്രതിമാസം 100 ദശലക്ഷം ഡോസുകളുമാണ് ലക്ഷ്യം.
ഇന്ത്യയിലെ മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തില്‍ 4000 മുതല്‍ 5000 വരെ വോളന്റിയര്‍മാരുണ്ടാകും. ഈ ഘട്ടത്തിലെ പരീക്ഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കി നവംബറോടെ വാക്‌സിന് അന്തിമാനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.
വാക്‌സിന്‍ വില ഡോസ് ഒന്നിന് 1000 രൂപയ്ക്ക് താഴെയായിരിക്കുമെന്നും പൂനവാല പറയുന്നു. അഞ്ചാം പനിക്കൊക്കെ എടുക്കുന്നത് പോലെ ഒന്നിലധികം ഡോസുകള്‍ എടുക്കേണ്ടി വന്നേക്കാമെന്നും സൂചനയുണ്ട്. ഗവണ്‍മെന്റ് വാക്‌സിന്‍ വാങ്ങി സൗജന്യമായി നല്‍കുമെന്നതിനാല്‍ ജനങ്ങള്‍ക്ക് വാക്‌സിനായി പണം മുടക്കേണ്ടി വരില്ലെന്നും കരുതുന്നു. 2021 ആദ്യ പാദത്തോടെ വാക്‌സിന്‍ വന്‍ തോതില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
വന്‍തോതില്‍ വാക്‌സിന്‍ ഉത്പാദനത്തിനായി രണ്ട് പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും പൂനവാല പറഞ്ഞു.
പരീക്ഷണ ഘട്ടമെന്ന നിലയില്‍ യന്ത്രങ്ങള്‍ തയ്യാറെടുപ്പിക്കുന്നതിന് 30 ലക്ഷത്തോളം വാക്‌സിന്‍ ഡോസുകള്‍ കമ്പനി ഉത്പാദിപ്പിച്ചു നോക്കിയിരുന്നു. ഇതിന്റെ പ്രവര്‍ത്തന ചെലവ് 200 ദശലക്ഷം ഡോളറിനടുത്താണ്. വാക്‌സിന്‍ പരീക്ഷണം പരാജയപ്പെട്ടാല്‍ ഈ തുക കമ്പനിക്ക് നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments